എടി അന്നെല്ലാം ഞങ്ങൾക്കിടയിൽ വലിയ സംശയം ഉള്ള ഒരു കാര്യ മായിരുന്നു നിങ്ങൾ എന്തിനാണ് പിരിഞ്ഞത് എന്ന് നിങ്ങൾ തമ്മിൽ അത്രയ്ക്ക് കൂട്ടായിരുന്നില്ലേ……

എഴുത്ത്:- അമ്മു

“” നന്ദിത നീ അറിഞ്ഞോ നമ്മുടെ കൂടെ പഠിച്ചിരുന്ന സായ സൂiയിസൈഡ് ചെയ്തു എന്ന്!!,

രാവിലെതന്നെ കേട്ട വാർത്ത അതായിരുന്നു നന്ദിത അത് കേട്ട് ഒന്ന് ഞെട്ടി.. അപ്പോഴേക്കും അവളുടെ മനസ്സിൽ ചായയുടെ എപ്പോഴും ചിരിക്കുന്ന ആ മുഖം വന്ന് നിറഞ്ഞു..

“” നിങ്ങൾ തമ്മിൽ വലിയ കൂട്ടായിരുന്നില്ലേ കാണാൻ പോകുന്നില്ലേ?? ” എന്ന് മേഘ ചോദിച്ചപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിച്ചത്..

“” എടി അന്നെല്ലാം ഞങ്ങൾക്കിടയിൽ വലിയ സംശയം ഉള്ള ഒരു കാര്യ മായിരുന്നു നിങ്ങൾ എന്തിനാണ് പിരിഞ്ഞത് എന്ന് നിങ്ങൾ തമ്മിൽ അത്രയ്ക്ക് കൂട്ടായിരുന്നില്ലേ? നിങ്ങളെ തമ്മിൽ പിരിക്കാൻ പോന്ന ഒരു കാര്യവും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല!! എന്താടി നിങ്ങൾക്കിടയിൽ പറ്റിയത്?? “

മേഘ ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു മനപൂർവ്വം ഞാൻ കാരണം പറയാതിരിക്കുന്നതാണ് എന്ന് അവൾക്ക് മനസ്സിലായി അതോടെ മുഷിച്ചിലോടെ അവൾ ഫോൺ കട്ട് ചെയ്തു..

പിന്നെയും ഒന്ന് രണ്ട് പേർ എന്നെ വിളിച്ച് സായയുടെ കാര്യം പറഞ്ഞിരുന്നു..
പോകണോ വേണ്ടയോ എന്ന് ഒരുപാട് തവണ ചിന്തിച്ചു നോക്കി.

ഞങ്ങൾക്കിടയിലെ വഴക്ക് അത് എന്താണെന്ന് ഇപ്പോഴും കൂട്ടുകാർക്ക് എല്ലാം അജ്ഞാതമാണ്. ഒരു അമ്പലവാസി കുട്ടിയായിരുന്നു താൻ… കൃഷ്ണൻ വാര്യരുടെ ഏക മകൾ.. ഇട്ടാവട്ടം വിട്ട് മറ്റ് എങ്ങോട്ടും പോയിട്ടില്ല.. അതിന്റെ ഗുണവും ദോഷവും എന്നിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ദൂരെയുള്ള കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അച്ഛനും അമ്മയ്ക്കും അത്രമേൽ ഭയം തോന്നിയത് എനിക്കും നല്ല ഭയം ഉണ്ടായിരുന്നു..ഹോസ്റ്റലിൽ നിർത്തി പോരുമ്പോൾ അച്ഛൻ പറഞ്ഞത് അതായിരുന്നു വേണ്ടാത്ത കൂട്ടുകെട്ടിൽ ചെന്ന് വീഴരുത് എന്ന്..

ഞാനായിരുന്നു വീട്ടിലെ ഏക പ്രതീക്ഷ.. അമ്പലത്തിൽ നിന്ന് കിട്ടുന്നതുകൊണ്ട് ഇനിയങ്ങോട്ട് അമ്മയുടെ ചികിത്സയും എന്റെ പാഠനവും ഒന്ന് നടക്കില്ല എന്ന് ഉറപ്പായിരുന്നു. അപ്പോഴാണ് ദൈവദൂതനെ പോലെ ക്ഷേത്രത്തിന്റെ ഭാരവാഹികളായ കോലോത്തെ തമ്പ്രാന്മാർ, എന്റെ പഠന കാര്യം ഏറ്റെടുക്കുന്നത് ഹോസ്റ്റൽ ജീവിതം തികച്ചും വ്യത്യസ്തമാണ് എന്നറിയാം
ജീവിച്ചു വളർന്ന ചുറ്റുപാട് അല്ല ഇനിയങ്ങോട്ട് എന്ന തിരിച്ചറിവ് എന്നെയും അമ്മയെയും അച്ഛനെയും ഒരുപോലെ ഭയപ്പെടുത്തിയിരുന്നു….

എറണാകുളത്തു വന്ന ശ്രീപ്രിയ എന്ന ഒരു കുട്ടിയായിരുന്നു എന്റെ റൂംമേറ്റ്.
മറ്റൊരു കുട്ടിയോട് ഉണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിലും അവൾ രണ്ടുദിവസം കഴിഞ്ഞ് വരൂ എന്ന് അറിഞ്ഞു ശ്രീപ്രിയ എന്നെപ്പോലെ തന്നെ വീട് വിട്ടുനിൽക്കാൻ ഒത്തിരി ഭയം ഉള്ള ഒരു പെൺകുട്ടിയാണ് അച്ഛൻ അവളെയാണ് എന്റെ കാര്യങ്ങൾ എല്ലാം ഏൽപ്പിച്ചത് അവൾക്ക് അച്ഛനില്ല അമ്മ മാത്രമേയുള്ളൂ അവളുടെ അമ്മ അവളുടെ കാര്യം എന്നെയും ഏൽപ്പിച്ചു നല്ലൊരു കൂട്ടുകെട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ..

മൂന്നുദിവസം കഴിഞ്ഞാണ് ഞാൻ അവളെ ആദ്യമായി കാണുന്നത് സായ… ഒറ്റവാക്കിൽ പറഞ്ഞാൽ പൊട്ടിത്തെറിച്ച് ഒരു പെണ്ണ്.

അവളുടെ വേഷവും പ്രവർത്തിയും എല്ലാം ഞങ്ങൾ രണ്ടുപേരിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു വെiട്ട് ഒന്ന് മുiറി രണ്ട് എന്ന സ്വഭാവക്കാരി ആയിരുന്നു അവൾ..

എങ്കിലും അവൾക്ക് വല്ലാത്തൊരു ഇഷ്ടം ഞങ്ങളോട് ഉണ്ടായിരുന്നു… സീനിയേഴ്സ് റാഗ് ചെയ്യാൻ വന്നപ്പോഴും, മറ്റു പല പ്രശ്നങ്ങളിലും അവൾ ഞങ്ങളെ സംരക്ഷിച്ചു പിടിച്ചു.

ഒരു കൂട്ടുകാരി എന്നതിലുപരി ശരിക്കും അവൾ ഞങ്ങൾക്ക് അവിടെ ഒരു രക്ഷകർത്താവ് ആയിരുന്നു..

ശ്രീ പ്രിയയെക്കാൾ പിന്നീട് സായയുമായി ഞാൻ അടുത്തു സായയ്ക്കും അങ്ങനെ തന്നെയായിരുന്നു..

എന്നാൽ എല്ലാം മാറിമറിഞ്ഞത് ഒരു ദിവസം ആണ്.

അന്ന് ആരോടും പറയാതെ അവൾ കോളേജിൽ നിന്ന് മുങ്ങി.. അത് പതിവുള്ളതുകൊണ്ട് ഞാനും ശ്രീപ്രിയയും അത്ര കാര്യമാക്കിയില്ല.. അന്ന് വൈകിട്ട് ശ്രീപ്രിയ അവളുടെ നാട്ടിലേക്ക് പോയി… റൂമിൽ ഞാൻ മാത്ര മായിരുന്നു… അന്ന് സായ ഇനി വരുന്നുണ്ടാവില്ല എന്ന് ഞാൻ കരുതി.. പക്ഷേ അന്ന് ഹോസ്റ്റലിന്റെ മതിൽ ചാടി അവൾ രാത്രി റൂമിൽ എത്തിയിരുന്നു ശ്രീപ്രിയ നാട്ടിലേക്ക് പോയത് അപ്പോഴാണ് അവൾ അറിഞ്ഞത്.

“” നന്ദു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്!””

സായ പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു ഞങ്ങളോട് ഇങ്ങനെ ഒരു മുഖവുര ഇട്ടിട്ടൊന്നും പറയുന്ന ശീലം ഇവൾക്ക് ഉണ്ടായിരുന്നില്ല ഇതിപ്പോ എന്തുപറ്റി എന്ന് ഞാൻ ചിന്തിച്ചു..

“” നിനക്ക് എന്തും എന്നോട് പറയാമല്ലോ പിന്നെ എന്താ? “. എന്ന് ചോദിച്ചപ്പോൾ കുറച്ചുനേരം അവൾ മിണ്ടാതെ ഇരുന്നു. അതോടെ സംഗതി എന്തോ സീരിയസ് ആണ് എന്ന് എനിക്ക് മനസ്സിലായി.

എന്തും പറഞ്ഞോളാൻ പറഞ്ഞപ്പോൾ ആണ് ഒരു കുമ്പസാരം പോലെ അവൾ അത് എന്നോട് പറഞ്ഞത്..

അവൾ ഒരു ഹോമോസെക്ഷ്വൽ ആണ്!! അവൾക്ക് എന്നോട് മാത്രമാണ് അട്രാക്ഷൻ തോന്നുന്നത് … അതെന്നോട് തുറന്നു പറഞ്ഞാൽ ഉള്ള സൗഹൃദം പോലും നഷ്ടപ്പെടുമോ എന്ന് ഭയമായിരുന്നു അവൾക്ക്..

“” സത്യമാണ് നന്ദു എനിക്ക് നിന്നോട് ഒരുപാട് ഇഷ്ടമാണ് നീ എപ്പോഴും എന്റെ കൂടെ വേണം എന്നൊരു തോന്നലാണ്!! ഒരുപാട് ഞാൻ എന്നെ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു പക്ഷേ എന്നെക്കൊണ്ട് കഴിയുന്നില്ല!! നിന്റെ മുന്നിൽ വരാതിരിക്കാൻ ശ്രമിച്ചുനോക്കി പക്ഷേ ഇന്ന് രാത്രി നിന്നെ കണ്ടില്ലെങ്കിൽ ഞാൻ മരിച്ചു പോകും എന്നുപോലും എനിക്ക് തോന്നി!! കുറെ കുടിച്ചു നോക്കി എന്നിട്ടും മനസ്സ് കൂടുതൽ നിന്നിലേക്ക് ചായുകയാണ്!! നീ ഇല്ലാണ്ട് എനിക്ക് പറ്റുന്നില്ല!””

അവൾ പറഞ്ഞത് മറ്റൊരു ലോകത്ത് നിന്ന് എന്നപോലെയാണ് ഞാൻ കേട്ടത് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നത് ആയിരുന്നില്ല അതൊന്നും ഒരുപക്ഷേ ലോകം കാണാത്ത ഒരു പൊട്ടി പെണ്ണിന്റെ മനസ്സിന്റെ ഇടുങ്ങിയ ചിന്താഗതി ആയിരിക്കാം.

ബഹളം വെച്ച് ഞാൻ അപ്പോൾ തന്നെ ആ റൂമിൽ നിന്ന് ഇറങ്ങിപ്പോയി.. വാർഡന് കമ്പ്ലൈന്റ് കൊടുത്തു.. അടുത്ത ദിവസം തന്നെ എല്ലാവരുടെയും പാരന്റ്സിനെ വിളിപ്പിച്ചു..?അവളുടെ അച്ഛനും അമ്മയും എല്ലാം വിദേശ ത്തായിരുന്നു ഒരു അങ്കിളും ആന്റിയും ആണ് അവളുടെ കെയർടേക്കേഴ്സ്.. അവർ വന്ന് അവിടെ നിന്ന് അവളെ കൊണ്ടുപോയി ഇനി ആ കോളേജിൽ പഠിക്കുന്നില്ല എന്നായിരുന്നു അവളുടെ തീരുമാനം.

ഞങ്ങൾ തമ്മിൽ ചെറിയ വഴക്കുണ്ടായി അതിനെ തുടർന്ന് അവൾ അവിടെ നിന്ന് പോയി എന്ന് മാത്രമാണ് എല്ലാവരും അറിഞ്ഞത് എന്താണ് അതിന്റെ കാരണം എന്ന് ആർക്കും അറിയില്ലായിരുന്നു..

ഞാൻ കാരണമാണോ അവൾ പഠനം നിർത്തിയത് എന്ന കുറ്റബോധം എന്നിൽ ഒരുപാട് കാലം ഉണ്ടായിരുന്നു…

എങ്കിലും അവളെപ്പറ്റി അന്വേഷിക്കാനോ അവൾക്ക് പിന്നെ എന്ത് സംഭവിച്ചു എന്നറിയാനോ ഞാൻ ശ്രമിച്ചില്ല..

കോളേജ് പഠനം കഴിഞ്ഞ് ഞാൻ പിജിയും ബിഎഡും എല്ലാം ചെയ്തു..
അപ്പോഴൊന്നും ഞാൻ അവളെ കുറിച്ച് ചിന്തിച്ചത് പോലും ഇല്ല ഇപ്പോൾ എല്ലാവരുടെയും ഈ ഫോൺകോൾ വരുന്നതുവരെയും..

അവസാനമായി ഒന്നുകൂടി അവളെ ഒന്ന് കാണണം എന്ന് മനസ്സു പറഞ്ഞു അങ്ങനെയാണ് അവിടേക്ക് തിരിച്ചത്.

വെള്ള വസ്ത്രത്തിൽ ഒരു മാലാഖയെ പോലെ അവൾ കിടക്കുന്നുണ്ടായിരുന്നു. അവളുടെ അങ്കിൾ എന്റെ അരികിലേക്ക് വന്നു…

“” അന്ന് ഹോസ്റ്റലിൽ നിന്ന് അവൾ പോന്നതിനു ശേഷം വല്ലാത്ത ഡിപ്രഷൻ മൂഡിൽ ആയിരുന്നു… കുറെ ചികിത്സിച്ചു പിന്നെ ഒരു മുറിയുടെ ഉള്ളിൽ കുറേ വർഷങ്ങൾ… ഒടുവിൽ ഇങ്ങനെയായി..!! എനിക്കൊരു ലെറ്റർ തന്നിട്ട് അവൾ അവസാനമായി എഴുതിയതാണ് എന്ന് പറഞ്ഞു..

എനിക്കെന്തോ അത് കേട്ടപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി..
ലെറ്റർ നീവർത്തിയപ്പോൾ അതിൽ മാപ്പ് എന്ന് എഴുതിയിരുന്നു.

സത്യത്തിൽ ആരാണ് തെറ്റ് ചെയ്തത് ആർക്കാണ് മാപ്പ് കൊടുക്കേണ്ടത് എന്നറിയാതെ ഞാനും അവിടെ തന്നെ നിന്നു.

അപ്പോഴും അവളുടെ മുഖത്ത് നോക്കിയപ്പോൾ എന്തൊക്കെയോ എന്നോട് പറയാനുള്ളത് പോലെ തോന്നിയിരുന്നു എനിക്ക്.